അതിശക്തമായ കൊടുങ്കാറ്റു കഴിഞ്ഞു ജീവിതം സ്വപ്നം കാണാൻ പോലും പറ്റാത്തവണ്ണം സുന്ദരമായ നാളുകൾ…

രചന: സുമയ്യ ബീഗം TA

രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പ് അറിയുന്നില്ല, എരിയുന്നത് മൊത്തം മനസ്സിലാണ്…

പിന്തിരിഞ്ഞു നോക്കിയാൽ എടുത്തുപറയത്തക്ക യോഗ്യതകൾ ഒന്നുമില്ല എന്നുമാത്രല്ല ജീവിതത്തിൽ ചില സാഹചര്യങ്ങൾ കൊണ്ട് പാളിച്ചകൾ ഉണ്ടായിട്ടുമുണ്ട്.

അതോർത്തപ്പോൾ കുഴിഞ്ഞ കണ്ണുകളിൽ നിന്നും പടുപടാന്നു കണ്ണീർ അടർന്നു നെഞ്ചിൽ പതിച്ചു.

ആ പൊള്ളലിൽ നാലഞ്ച് മക്കൾക്ക് അമൃതൂട്ടിയ മാ റിടം വിറച്ചു.

ചോർന്നോലിക്കുന്ന കൂരയിൽ കഞ്ചാവ് മണക്കുന്ന രാത്രികളിൽ ശരീരത്തിന്റെ ഓരോ അണുവിലും പ്രഹരമേല്പിച്ചു അയാൾ രസിക്കുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ പേടിച്ചരണ്ട് ചായ്‌പ്പിൽ പാഴ്വസ്തുക്കൾക്കിടയിൽ ഇറുക്കെ കണ്ണടച്ച് കരച്ചിൽ പുറത്തു വരാതിരിക്കാൻ വാപൊത്തി ഇരിക്കും.

പുറത്തു ഇടിയും മിന്നലും കനക്കുമ്പോൾ അകത്തെ ബഹളം അവസാനമൊരു തേങ്ങലായി അവർക്ക് താരാട്ടു പാടും.

വർഷങ്ങൾ ഒരുപാട് പോയിമറഞ്ഞു.ഒരുപാട് വേദനിപ്പിച്ചെങ്കിലും കുടുംബത്തിന്റെ അത്താണി ആയിരുന്ന ആളെ ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് കാലം വിളിച്ചു കൊണ്ടുപോയപ്പോൾ സമാധാനം അല്ല സങ്കടം മാത്രമായിരുന്നു.

തരുന്ന വേദനകൾക്കിടയിലും അയാളെ മനസ് സ്നേഹിച്ചുകൊണ്ടിരുന്നു, കിട്ടുന്നത് കഞ്ഞിവെള്ളത്തിൽ അടിഞ്ഞുപോയ ഒരു വറ്റാണെങ്കിലും അതിനോടെന്നും ഞാനും മക്കളും കൂറുപുലർത്തിയിരുന്നു.

ഇന്നും ഓർമദിവസം ആ കല്ലറയ്ക്കു മുമ്പിൽ ചെന്നുനിൽകുമ്പോൾ കണ്ണുകൾ നിറയുന്നത് അതുകൊണ്ടാണ്.

അതിശക്തമായ കൊടുങ്കാറ്റു കഴിഞ്ഞു ജീവിതം സ്വപ്നം കാണാൻ പോലും പറ്റാത്തവണ്ണം സുന്ദരമായ നാളുകൾ.

ജീവിതത്തിൽ എന്നും തോറ്റുപോയ അമ്മയെ മക്കൾ രാഞ്ജി പോലെ നോക്കിയ ദിവസങ്ങൾ എല്ലാം എത്ര പെട്ടന്നാണ് അവസാനിച്ചത്.

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതുപോലെ എന്റെ കഥയും അവസാനിക്കുകയാണ്.

ആശിച്ചു മോഹിച്ചു അവൻ കൊണ്ടുവന്ന നല്ലപാതി അരകല്ലും, അലക്കുകല്ലും വേണ്ടെന്നുവെച്ചതുപോലെ തന്നെയും ആ വീടിന്റെ ഒഴിഞ്ഞ മൂലയിലേക്ക് തള്ളിയപ്പോൾ തല ചായ്ക്കാൻ ഒരിടമുണ്ടല്ലോ എന്ന് സമാധാനിച്ചു.

ദിവസങ്ങൾ കഴിയവേ അവിടെയും ഐശ്വര്യ കേടാണെന്നു താനെന്നു അവൾക്ക് തോന്നി മുറുമുറിപ്പ് കൂടിയപ്പോൾ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

ജീവിതം മുഴുവനും അസാരാസ്യങ്ങൾ നിറഞ്ഞ ദാമ്പത്യം ഏല്പിച്ച മുറിവുകൾ ഇനിയും ഉണങ്ങാത്ത കൊണ്ടാവും മകന്റെ സന്തോഷത്തിൽ ഒരു ശല്യമാവാതെ പടിയിറങ്ങാൻ മടിയുണ്ടാവാതിരുന്നത്.

കല്ലും മുള്ളും നിറഞ്ഞ ഇടവഴികളിലൂടെ ശോഷിച്ച പാദം വലിച്ചു വെച്ചവർ യാത്ര തുടരുന്നു….

(വിവാഹം കഴിഞ്ഞു കേറിചെല്ലുന്ന വീടുകളിലെ നിലവിളക്കാകാൻ പറ്റിയില്ലെങ്കിലും അവിടൊരു കരിന്തിരി കത്താൻ കാരണമാകാതിരിക്കാനുള്ള ബാധ്യത എല്ലാ മരുമകൾക്കും ഉണ്ടെന്നു സ്വയം ബോധ്യപ്പെടുക )